എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

12 ഓഗസ്റ്റ് 2023

പക്ഷിയുടെ മരണം മുതൽ കവിയുടെ മരണം വരെ


#rageshdipu #chylanthy #poetry #malayalam #malayalampoetry























പക്ഷിയുടെ മരണം മുതൽ
കവിയുടെ മരണം വരെ! 

രണ്ട് മരണങ്ങൾക്കിടയിൽ

വലിച്ചുകെട്ടിയ സമയരേഖയാണിത്.


തുടങ്ങുമ്പോൾ ഇതൊരു

നേർവരയാണെന്ന് തോന്നാം.


എന്നാൽ, വർത്തുളമായ ഒന്ന്

നിങ്ങളെ ചതിക്കുകയാണ്!


ചാക്രികമായ ഒരു

ആഭിചാര ക്രിയയാണിത്!


കണ്ടുമുട്ടുന്നവരും വിട പറയുന്നവരും

മാറി മാറി കളിക്കുന്ന ആഭിചാരം.


പക്ഷിയുടെ മരണം മുതൽ

കവിയുടെ മരണം വരെ! 


ഈ നൂൽനടത്തത്തിൽ വിടവുകളെ

ഒരു “വാക്ക്” കൊണ്ട് അടയ്ക്കുക.


“...........................”


ഈ നൂൽനടത്തത്തിൽ ഇളക്കങ്ങളെ

ഒരു “വാക്ക്” കൊണ്ട് തുലനം ചെയ്യുക.


“...........................”


ആയിരിക്കുന്ന അവസ്ഥയിൽ

ഈ വൃത്തം പൂർണമാകുന്നു.

 

05 ജൂൺ 2023

കൂടിയാലോചന


 












ഒരു തെറ്റ് തെരുവിലൂടെ 

നടന്നുപോകുന്ന പോലെയോ,


ഒരു അബദ്ധം കണ്ണാടി 

നോക്കുന്ന പോലെയോ,


ദിവസങ്ങൾ തുടങ്ങുന്നുവെങ്കിൽ

നമ്മൾ ഒരേ പോലെ ചിന്തിക്കുന്നു!


ഒരേ സൂചിത്തുളയിൽ 

കോർക്കപ്പെടുന്ന രണ്ട് നൂലുകൾ.


ഒരു വാക്കിനു മീതെ മറ്റൊന്ന്, 

രണ്ടുമല്ലാത്ത ഒന്നിലേക്ക് ചൂണ്ടുന്നു.


പരസ്പരം ഹൃദയത്തിൽ ചേർത്തുവച്ച ചെവികൾ

മണ്ണിനടിയിലെ വെള്ളത്തെ കേൾക്കുന്നു.


കരിങ്കല്ലിൽ കൊത്തിയ ഈ 

മണൽഘടികാരത്തിൽ ശൂന്യത നിറയുന്നു.


ഉടലുകളിൽ സമയസഞ്ചാരത്തിൻ്റെ

സാധ്യതകളൊന്നും ബാക്കിയില്ല.


മുപ്പത്തിമൂന്നാം നിലയിലെ ബാൽക്കണി

പുറത്തേക്കുള്ള വാതിലായി തുറക്കുന്നു.


പിക്സലുകളിൽ അടക്കം ചെയ്യപ്പെടുന്ന

ബൈനറികളായി നാം പരസ്പരം ഓർക്കുക!


ഇത്രയും ദൂരമേ

എനിക്ക് വരാൻ കഴിയൂ.


ഇനി

നീ ഒറ്റയാണ്!


13 ജൂൺ 2018

യുക്തിരഹിതമായ ഒരു വൈകുന്നേരം

Memory of the Garden at Etten, Vincent van Gogh




















യുക്തിരഹിതമായ
ഒരു വൈകുന്നേരം,

സന്ദേഹങ്ങളാൽ
സംരക്ഷിക്കപ്പെടുന്നതും,

തലകീഴായ് നിൽക്കുന്നതുമായ
ആ ചോദ്യചിഹ്നം,

ആസന്നമായ ഒരു
അസാന്നിധ്യത്തെ കുറിയ്ക്കുന്നു.

അൽപ്പം മുമ്പിവിടെ
ഉണ്ടായിരുന്നതും,

ഇപ്പോഴില്ലാത്തതുമായ
ഒരു ഈണമുണ്ടാക്കുന്ന വിടവ്,

ആസന്നമായ ആ
അസാന്നിധ്യത്തെ ഉറപ്പിക്കുന്നു.

എന്നേ മരിച്ചുപോയ ഒരാൾ
സമയജലത്തിലുണ്ടാക്കുന്ന മലരികൾ,

ആസന്നമായ ആ
അസാന്നിധ്യത്തെ ഓർമിപ്പിക്കുന്നു.

അസാന്നിധ്യത്തിന്റെ
ആകൃതിയിൽ രൂപപ്പെടുന്ന,

ശൂന്യത തുളുമ്പുന്ന
തണുത്ത കല്ലറകൾ.

യുക്തിരഹിതമായ ഈ വൈകുന്നേരം
അസാന്നിധ്യം കൊണ്ട്

ആരാണോ നമ്മെ മുദ്രവക്കുന്നത്,
അവർക്കായി,

അവരുടെ ഉടലാകൃതിയിൽ,
അവരുടെ ഉടലളവുകളിൽ,

ഒരു വിടവ്.

17 മാർച്ച് 2018

ഉടൽക്കുത്ത്

The sleep of reason produces monsters - Francisco Goya y Lucientes



ഉടലിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന
ഒരാളിലേക്ക്
രോഗങ്ങളെന്നപോലെ,

ഇരുട്ടു മുറിയിലേക്ക്
ഒരു കവിത
ഒളിച്ചു കടക്കുന്നു.

ഉടൽക്കുത്തുകൾ,
മലരികൾ,
കിനാവള്ളികൾ.

ഉറക്കത്തിൽ
മരുഭൂമികളെ സ്വപ്നം കണ്ട്
വരണ്ട കണ്ണുകൾ,

നോക്കി, നോക്കി,
രോഗങ്ങളുടെ
നഗരമുണ്ടാക്കുന്നു.

നിലത്തിറങ്ങാതെ
കിളികൾ,
നിലത്തെഴുത്തെന്നും,

പറക്കാതെ
ഉടലുകൾ,
തലയിലെഴുത്തെന്നും,

ചില കവിതകളിൽ
ഉടലെന്നു തന്നെയും,
പരിഹസിക്കപ്പെടുന്നു,

അത്!

നരച്ച ആകാശത്തിന്റെ
അതിരിലൂടെ,
ഒറ്റയായി, ഒരു നിഴൽ.

വെള്ള വിരിയിൽ
ഉണങ്ങിപ്പിടിച്ച
കറുത്ത കറപോലെ.

ഉടൽ
കാത്തിരുന്നവർക്ക്,
മാംസം കത്തിയ ചാരം,

കവിത
കാത്തിരുന്നവർക്ക്
കടലാസു കത്തിയ ചാരം.

ഉടലിന്റെ
ആഭിചാരങ്ങൾക്കു
ശേഷം,

മരുന്നുകുപ്പികളിൽ
അടക്കം
ചെയ്യപ്പെടുന്നവർ,

പിറുപിറുക്കുന്നില്ല,
അലഞ്ഞു നടക്കുന്നില്ല,
പേടിപ്പിക്കുന്നില്ല.

നോട്ടം കൊണ്ടൊരു
ഉടൽക്കുത്ത്,

നോട്ടം കൊണ്ടൊരു
ഉടൽക്കൂത്ത്.

01 ഡിസംബർ 2017

മൂന്ന് മരണ സമാന്തരങ്ങൾ

Wassily Kandinsky's Composition VIII


















*നിയമ പ്രകാരമുള്ള മുന്നറിയിപ്പ്.

വർത്തുളമായതെല്ലാം ഈ കവിതയിൽ
സംശയത്തോടെ നിരീക്ഷിക്കപ്പെടും.

ഒന്നാം സമാന്തരം:

കൂടയിൽ ഉറങ്ങുന്ന പാമ്പുകളെ
സ്വപ്നം കാണുന്ന ഒരാൾ.

രണ്ടാം സമാന്തരം:

മറക്കപ്പെട്ടവരുടെ ശ്മശാനത്തിൽ,
69 ആം ഉടൽ നിലയിൽ ഇണ ചേരുന്ന ഇരുവർ.

മൂന്നാം സമാന്തരം:

അനന്തരം, മൂന്നു ശവപ്പെട്ടികളിൽ
സമാന്തര ശവങ്ങളാകുന്ന മൂവർ.


വർത്തുളമായതെല്ലാം
നിരീക്ഷിക്കപ്പെടുന്നതിനാൽ,

സമാന്തര പാതകൾ
പുറപ്പെടുന്ന ഇടമായി,

സമാന്തര പാതകൾ
അവസാനിക്കുന്ന ഇടമായി,

ഈ ഉടലുകളെ സങ്കൽപ്പിക്കുക.

അനന്തതയിൽ വർത്തുളമാകുന്ന
നീളൻ നിഴലുകളെന്ന സാധ്യതയിൽ,

അവർ ജീവിതമെന്ന പോലെ
നാമീ കവിത അവസാനിപ്പിക്കുന്നു.

വർത്തുളമായതെല്ലാം ഇവിടെ
സംശയത്തോടെ നിരീക്ഷിക്കപ്പെടും.

18 ഫെബ്രുവരി 2017

കാണാതാകൽ എന്ന കല


Artist: Trina Merry

















ഒരു നഗരത്തിലേക്ക് പ്രവേശിക്കുന്നതു പോലെ
ഈ ഉടലിലേക്ക് പ്രവേശിക്കുക.
മുനകൾ ചാപങ്ങളുമായി ചെയ്യുന്ന
ഈ ജ്യാമിതീയ കുറ്റകൃത്യങ്ങൾ,
നാം അടക്കം ചെയ്യുന്ന
പൊള്ളയായ ഈ ശവപ്പെട്ടികൾ,
പുറത്തേക്കു തുറന്നിരിക്കുന്ന,
പുകക്കുഴലുകളായരോമകൂപങ്ങൾ,
ഏറ്റവും പഴക്കമുള്ള
ആഭിചാരമായ ഈ നോട്ടം,
കാണാതാകുന്നതിന്റെ കല
വേദി വിട്ട്, ഇതാ തെരുവിൽ!


ഒരു തൊപ്പിയിൽ അടക്കം ചെയ്യപ്പെടാൻ
മാത്രം ചെറുത്, ഈ മാന്ത്രികൻ,
ഒരു നഗരത്തെ ഉപേക്ഷിക്കുന്നതു പോലെ
ഈ ഉടലിൽ നിന്നിറങ്ങിപ്പോകുക.

30 ഓഗസ്റ്റ് 2016

മൂന്ന് ചലന നിയമങ്ങൾ














നിങ്ങൾ തീരെ പ്രതീക്ഷിക്കാത്തിടത്ത്
ഒരു ചലച്ചിത്രം തുടങ്ങുന്നു.

ചലനം ആരോപിക്കപ്പെടുന്ന
ഒരു പ്രതിഭാസമായതിനാൽ,

മരണത്തിലേക്കുള്ള മൂന്ന് ചുവടുകൾ
മൂന്ന് ചലന നിയമങ്ങളാകുന്നു.

ഒന്നാം ചലന നിയമം

പിരിഞ്ഞുപോകുന്ന രണ്ടു കണ്ണുകൾ,
എതിർ ദിശയിൽ കുതിക്കുന്ന
രണ്ടു തീവണ്ടികളിൽ ഇരുന്ന്
പരസ്പരം കൊരുക്കുന്നു.

രണ്ടാം ചലന നിയമം

മുപ്പത്തിമൂന്നാം നിലയിൽനിന്ന്
താഴേക്ക് പറക്കുന്നയാൾ
ഓരോ ജനാലക്കും
ഓരോ നിശ്ചല ദൃശ്യമാകുന്നു.

മൂന്നാം ചലന നിയമം

രണ്ട് ഉടലുകൾ ചേർന്ന
സുരതമാപിനിയിൽ
ഒരു രസത്തുള്ളി
വിറച്ചു തുള്ളുന്നു.

നിങ്ങൾ തീരെ പ്രതീക്ഷിക്കാത്തിടത്ത്
ചലച്ചിത്രം അവസാനിക്കുന്നു...

09 ഓഗസ്റ്റ് 2016

കളി













തുടങ്ങുമ്പോൾ
പൂജ്യമെന്നും ഒന്നെന്നും പേരുള്ള
രണ്ടു കരുക്കൾ.

നമ്മൾ,

ഒന്നാം കളം

ആകാശത്തിൽ
അപ്രത്യക്ഷരാകുന്ന
ട്രപ്പീസു കളിക്കാർ.

രണ്ടാം കളം

പെണ്ണുടലാകുന്ന
ഒരു തുരങ്കത്തിലൂടെ പാഞ്ഞുപോകുന്ന
രണ്ടു പുരുഷകണങ്ങൾ.

മൂന്നാം കളം

ചീന്തി മലർത്തിയ
ഹൃദയത്തിൽ കെട്ടിനിൽക്കുന്ന
മഴവെള്ളത്തിലെ കൂത്താടികൾ.

നാലാം കളം

ചിതറിപ്പോയ ശലഭച്ചിറകുകൾ
ഭൂപടങ്ങളാക്കിയ
നാടോടികൾ.

അഞ്ചാം കളം

ചുഴലിക്കാറ്റിന്റെ
പരസ്പരം കലഹിക്കുന്ന
രണ്ടു കണ്ണുകൾ.

ആറാം കളം

തെരുക്കൂട്ടം
തൊലിയുരിച്ച് ഞാത്തിയിട്ട
രണ്ടു പണ്ടങ്ങൾ.

ഏഴാം കളം

പരസ്പരം കുഴികുത്തി മൂടുന്ന
നെഞ്ചിൽ തുളവീണ
നിഴലുകൾ.

എട്ടാം കളം

നമ്മുടെ നിലവിളി
ഈ വിരാമ ചിഹ്നത്തിലേക്ക്
ചുരുങ്ങുന്നു.

ഒമ്പതാം കളം

ജയിച്ചതിനാൽ
ഒരു കാണി
ഒറ്റക്കു നിൽക്കുന്നു.

15 മാർച്ച് 2016

കരിനിലം
















ഒരു ദുസ്വപ്നത്തിന്റെ
അൽഗൊരിതത്തിലേക്ക് നമ്മൾ
പതിയെ കടക്കുകയാണ്.

മുപ്പത്തിമൂന്നാം നിലയിൽ നിന്ന്
ഒരാൾ ഉടലു കൊണ്ട്
ആകാശത്തിൽ കുരിശു വരക്കുന്നു.

താഴെ നിന്ന്, നാലു മുട്ടൻ തെറികൾ,
മുഷിഞ്ഞൊരു തുണി വിരിച്ച്
പിടിക്കാനായുന്നു.

പതിമൂന്നാം നിലയിൽ
അയാളെ അപ്രത്യക്ഷനാക്കുന്ന
ഒരിടപെടൽ.

കൂടെ കരുതിയ മരത്തിന്റെ നിഴൽ
പൊഴിഞ്ഞതറിയാതെ
പറക്കുന്ന പക്ഷി.

അടുത്ത ചുവടിൽ
പാമ്പായി മാറാവുന്ന
ജപിച്ചു കെട്ടിയ ബ്യൂഗിൾ,

പതിയെ ചുവക്കുന്ന
മാസം തുന്നുന്ന
വെളുത്ത നൂലുണ്ട.

പരസ്പരം കവിഞ്ഞൊഴുകുമെന്ന് പേടിച്ച്,
കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നവരുടെ
കടൽത്തീരം.

അടഞ്ഞും തുറന്നുമിരിക്കുന്ന
എണ്ണമറ്റ സൂക്ഷ്മ യോനികളിൽ
വാക് പരാഗണം.

വിളക്കണക്കാൻ മറന്നു പോയ
മുറിയിൽ തങ്ങി നിൽക്കുന്ന
പ്രതീക്ഷ പോലെ,

തുറന്നിരിക്കുന്ന കഫേയിലേക്ക്,
വരികയും പോകുകയും ചെയ്യുന്ന
പെൺകുട്ടി.

എങ്കിലും,
ഒരു ദുസ്വപ്നത്തിന്റെ
അൽഗൊരിതത്തിലാണ്
നമ്മൾ.

ഇതൊരു അടഞ്ഞ ലൂപ്പായതിനാൽ,

മുപ്പത്തിമൂന്നാം നിലയിൽ നിന്ന്
ഒരാൾ ഉടലു കൊണ്ട്
ആകാശത്തിൽ കുരിശു വരക്കുന്നു.

താഴെ നിന്ന്, നാലു മുട്ടൻ തെറികൾ,
മുഷിഞ്ഞൊരു തുണി വിരിച്ച്
പിടിക്കാനായുന്നു.

പതിമൂന്നാം നിലയിൽ
അയാളെ അപ്രത്യക്ഷനാക്കുന്ന
ഒരിടപെടൽ.

25 മേയ് 2015

നിരോധിക്കപ്പെട്ട ഒരു വാക്ക്
















നിരോധിക്കപ്പെട്ട ഒരു വാക്ക്
വേദനയോടെ
അഗാധമായ കിണറ്റിലേക്ക്
പൊഴിയുകയാണ്.

അടിക്കാടുകളിൽ വീണു കിടക്കുന്ന
ഒരു തുണ്ട് വെയിൽ പോലെ,
അത്രമേൽ ഏകാന്തമായി,
ഹതാശമായി.

അടിജലം
പതിയെപ്പതിയെയിളക്കി,
നിന്നെ കേൾക്കുന്നുവെന്ന്,
പുരാതനമായ കിണർ.

രക്ഷപ്പെട്ട വാക്കുകൾ
കയറിപ്പോയ കാടുകളിൽ
മരങ്ങൾക്കു പകരം,
പിറുപിറുപ്പുകൾ.

വിരാമ ചിഹ്നങ്ങളിൽ,
വെടിയൊച്ചകൾ.

എണ്ണയിൽ മുക്കിയ വിരലിനൊപ്പം
നിന്നു കത്തുന്നു,

ഈയം ഉരുക്കിയൊഴിച്ചൊരു ചെവിയിൽ
അകപ്പെട്ടു പോകുന്നു,

നിരോധിക്കപ്പെട്ട ആ വാക്ക്.

തുളയിടുന്ന ഒച്ചയുമായൊരു
പരുന്തിന്റെ നിഴൽ,
അടിജലത്തിൽ

പതിയെ പാറി വീഴുന്നു.