എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

23 ഓഗസ്റ്റ് 2010

നിനക്ക്














ഞാന്‍
നിന്‍റെ പ്രണയത്തിന്‍റെ
മ്യൂസിയമാണ്.
ഒരിക്കല്‍
മൌനികളായ ഇണകള്‍
വിരല്‍ കോര്‍ത്ത്‌ വരുന്നയിടം.
ഇവിടെ 
പാട്ടും നിലാവും രാത്രിയും
ചരിത്രം പറയും.
കവിത പേടികളെ
പുതപ്പിച്ചു കിടത്തുന്നത് കാണും.
ചുമര്‍ ചിത്രത്തിലെ 
എന്‍റെ കണ്ണുകളില്‍ 
നിന്‍റെ കണ്ണുകള്‍ കാണും.
നമ്മള്‍ വിരല്‍ കോര്‍ത്ത്‌
കണ്ട ഋതുക്കള്‍,
നനഞ്ഞ മഴകള്‍,
കണ്ടു നെടുവീര്‍പ്പിടും.
എന്നില്‍ നിന്ന് 
നിന്നിലേക്ക്‌ നീളുന്ന
വേദനയുടെ ചുവന്ന രേഖകള്‍
കണ്ട് വിതുമ്പും.
നമ്മുടെ കണ്ണീരില്‍ 
മുങ്ങി നിവര്‍ന്ന്
പാപമില്ലത്തവരാവും.
നമ്മുടെ
ഉറങ്ങാത്ത രാത്രികളിലെ
സ്വപ്നങ്ങളിലേക്ക്
ഈയാം പാറ്റകളെപ്പോലെ
പറന്നു വരും.
നമ്മുടെ
ഒഴുക്ക് തീരുന്നിടത്ത്
മീനുകളെപോലെ 
തുറന്ന വായുമായി പിടയും.
നമ്മള്‍
മരിച്ച തീയതിക്ക് താഴെ
സ്വന്തം പേരുകള്‍
കോറിയിടും.
മടക്കത്തില്‍ അവര്‍
പിറുപിറുക്കും.
"എത്ര ഭ്രാന്തമായാണ് അവര്‍!
എത്ര ഭ്രാന്തമായാണ് അവര്‍!
എത്ര ഭ്രാന്തമായാണ് അവര്‍!"

22 ഓഗസ്റ്റ് 2010

ചുവന്ന ചിഹ്നങ്ങള്‍





വാരി വിതറുന്നു
ചുവന്ന വാകയുടെ വിത്തുകള്‍
എന്‍റെ പലായനത്തിന്റെ
ചിഹ്നങ്ങള്‍,
നിന്‍റെ മടക്കതിന്റെ
വഴിയടയാളങ്ങള്‍.
എനിക്ക് പുറകെയീവഴി
തെളിക്കപ്പെട്ടിട്ടുണ്ടാവും
ആയിരം അറവുമാടുകള്‍.
മാഞ്ഞിരിക്കും നീയറിയുന്ന
എന്‍റെ കാല്പാടുകള്‍.
കൊടും കാറ്റുകളില്‍
വേരിറുക്കി,
ഓരോ ഇലയും
പൂവായി,
വാകയുണ്ടാവും,
നിനക്ക്,
വഴികാട്ടി.

പാടുകള്‍















തടവറയില്‍ നിന്നെഴുതിയ
കവിതയില്‍
മൂത്രം മണക്കുന്നെകില്‍
നീ
മൂക്ക് ചുളിക്കരുത്.
നീ ഒളിച്ചിരിക്കുന്ന
ഇരുട്ടുമൂലയാണ്
ഞങ്ങളുടെ മൂത്രപ്പുര.
ചുമരിലെ അമൂര്‍ത്തചിത്രം കണ്ട്
വാ പൊളിക്കരുത്.
മായാന്‍ മടിച്ചു നില്‍ക്കുന്ന
ബൂട്ടിലെ രക്തക്കറയാണ്.
നീ കാണാത്ത 
അതുപോലൊന്ന്
എന്‍റെ നെഞ്ഞിലും
കവിതയിലുമുണ്ട്.

വില്പനയ്ക്ക്
















ചില ഓര്‍മ്മകളുണ്ട്‌
വില്പനയ്ക്ക്.


വയസ്സറിയിച്ച
ആരും തൊടാത്ത 
ഓര്‍മ്മകള്‍.
ഒന്നിച്ചെടുത്താല്‍
ഒരു താക്കോല്‍ പഴുത്‌
സൗജന്യം.

കനു സന്യാലിന്
















നോക്കൂ
നനവുനങ്ങാത്ത
ഇളകികിടക്കുന്ന
മണ്ണിനടിയിലാണ് ഞാന്‍.
എല്ലാം പെട്ടെന്നായിരുന്നത് കൊണ്ട്
ആറടി താഴ്ച്ചയുണ്ടാവില്ല.
ആദ്യത്തെ പുഴു 
ഇടതു ചെവിയിലൂടെ 
തലച്ചോറിലേക്ക് ഇഴയുന്നു.
നോക്കൂ
കാല്പനികനായൊരു 
പോലീസുകാരന്‍ 
തലക്കല്‍ തറച്ചിട്ട
മരകുരിശിലുണ്ട്
ഒരു പൊടിപ്പ്.
നാളെ പച്ചയും
പിന്നെ ചുവപ്പുമായെക്കാവുന്ന
ഒരു പൊടിപ്പ്.

ഉടമ്പടി
















ദൈവവും ചെകുത്താനും 
ചേര്‍ന്ന് ഒപ്പിട്ട 
ഉടമ്പടിയിലെ മൂന്നാംവരി 
നിന്നെ 
പങ്കുവക്കാന്‍ ഉള്ളതാണ്.
അരയിലൂടെ 
വിലങ്ങനെയല്ല,
തലമുതല്‍ 
നാഭിയിലൂടെ
കാല്‍ വരെ
നെടുങ്ങനെ.
ചില തര്‍ക്ക പ്രദേങ്ങള്‍,
ഓര്‍മ്മകള്‍,
കാണാത്ത മുറിവിന്‍റെ
ഉണങ്ങാത്ത പാട്,
ഹൃദയം,
കരള്‍.

നഗരവും നദിയും












വന്നു പോയവരെല്ലാം
തന്‍റെ ഉടലില്‍ ചികഞ്ഞത്
തന്‍റെ ആത്മവിനെയാണെന്ന്
കരുതിയ
വിഡ്ഢിയായ വേശ്യയെപ്പോലെ
കാലകത്തി
മലര്‍ന്നു കിടന്നു
ആകാശം കാണുന്നു
നഗരം.
ഉറകളില്‍ പൊതിഞ്ഞ 
ആസക്തികളെ
ഉടലോടെ 
കടലിലെക്കൊഴുക്കുന്നു
കറുത്ത നദി.
അങ്ങനെയാണ് 
ഒരു നഗരത്തിന്
ഒരു നദിയുണ്ടായത്.
ഒരു നദിക്ക്
ഒരു നഗരവും.

വേശ്യ എന്നോട് പറഞ്ഞത്










ഞാന്‍
കണ്ണുകളില്‍ പുളക്കുന്ന
ആസക്തിയല്ല.
കവിളിലെ കോസ്മടിക്
ചുവപ്പല്ല.
ചുരമാന്തി 
അടിവയറോമെത്തുന്ന
വിശപ്പാണ്.