എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

20 ഡിസംബർ 2012

ചാട്ട












നമുക്കിടയിലരിച്ച
അത്രയും ചിതലുകൾക്ക്,
നമുക്കറിയുന്നതിനേക്കാൾ
അവരറിയുന്നത് കൊണ്ട്.

പരസ്പരം മുറിച്ചൊഴുകുന്ന
രണ്ട് പുഴകളുടെ
വെള്ളവും പേരുകളുമെന്നപോലെ
കുഴഞ്ഞ് പോയവരാണ് നമ്മൾ.

ഇളം ചൂടുള്ള മണലിലൂടെ
പുളച്ചിഴഞ്ഞൊരു
തോലിന്റെ ഓർമ്മയാണ്
നിന്റെ ഉടലിലെന്റെ മുദ്ര.

അവളുടെ തെരുവിലൂടെ
നടന്ന് പോവുമ്പോൾ,
നീ അദൃശ്യമായൊരു
ഗിറ്റാറിന്റെ ഈണം.

നാറുന്ന ഉടലുകൾ ഞാത്തിയ
വിളക്ക് കാലുകളുടെ തെരുവെന്ന
സ്വപ്നത്തിലൂടെ നീ
നടന്ന് പോവുന്നു.

സന്തോഷം നിനക്കെന്നും
അകലെ നിന്നുള്ള
ഒരിടിമുഴക്കം മാത്രം.

ഉയിർപ്പിൽ നിനക്ക്,
സമാധാനം.
എനിക്ക്,
രക്തം.

21 സെപ്റ്റംബർ 2012

പിറുപിറുന്നനെ

















തെളിവെള്ളം പോലെ
ഉള്ളുകാണാമെനിക്കെങ്കിലും
കളിയായെറിയുന്നോരോ കല്ലും
എതോ ദേശത്ത് ചെന്നൊളിക്കുന്നുണ്ട്.

കറുത്ത പൂച്ച
പിയാനോക്കട്ടകളിലൂടെ
അലസമായി നടന്നൊരൊച്ചയാണ്
നമുക്ക് പശ്ചാത്തലം.

പിറവി പോലൊരു
മിന്നൽ നമ്മെ പരസ്പരം
വെളിവാക്കുന്നുവെങ്കിലും
നമുക്ക് ഇരുട്ടിന്റെ മൊഴിയാണ്.

ഏറ്റ മുറിവുകളൊന്നും
എണ്ണിയെടുക്കാനാവാത്തത്രയും
നേർത്ത പുകപോലുള്ള
രണ്ടുടലുകളാണ്.

അല്പം കഴിഞ്ഞ്
പെയ്തേക്കാവുന്ന
നമുക്കില്ലാത്തൊരു മഴയെക്കുറിച്ച്
കനമില്ലാത്തൊരു വാക്ക്.

മാനത്തേക്കൊരു നോക്ക്,
കിരുകിരുപ്പ്,
പിരിവ്.

29 ജൂലൈ 2012

ചെവി
















അറുത്തെടുത്ത ചെവിയോടൊപ്പം
നിനക്ക് തന്നത്
ഞാനിന്നോളം കേട്ട
തെറികളും
സീൽക്കാരങ്ങളും
ചിരികളും
കരച്ചിലുകളും
ചില മുക്കലുകളും
മൂളലുകളും
മുരൾച്ചകളുമാണ്.


എന്റെ പാലറ്റിൽനിന്ന്
വഴുതിപോയ
മുടിഞ്ഞ ശബ്ദങ്ങളെല്ലാമാണ്.

സന്ധ്യയുടെ ശബ്ദങ്ങളെ
നമ്മിൽ നിന്നകന്നുപോകുന്ന
നീളൻ നൂലുകളെന്ന്,

സന്ധ്യയുടെ മണങ്ങൾക്ക്
അത്രയും
നീളാനാവില്ലെന്ന്,

ഓരോ നൂലിനറ്റത്തും
നമുക്കായോരോ
ചെവിയും തീപ്പെട്ടിയുമെന്ന്,

ചെവിക്കുപിന്നിൽ
നാവുകൊണ്ടു നനച്ചൊരു
സൂര്യകാന്തിത്തോട്ടമെന്ന്,

നാല് ചെവികൾ രണ്ട് തലകളിൽ
ഒരാവൃത്തിയിൽ മിടിക്കുന്നതാണ്
സംഗീതമെന്ന്,

ഇനിയും പേരിടാനിരിക്കുന്ന
രാഗങ്ങളുണ്ട്
ഓരോ ചെവിയിലുമെന്ന്,

മരിച്ചുപോയ ചെവിയിൽനിന്നുള്ള
കട്ടുറുമ്പുകളുടെ വരിയെ
ആൽബമെന്ന്,

ഓരോ ചെവിയുമോരോ
തേനീച്ചക്കൂടെന്ന്,
ചെമ്പരത്തിപ്പൂവെന്ന്,
പാട്ടുപെട്ടിയെന്ന്,
പ്രതികാരമെന്ന്,
പ്രലോഭനമെന്ന്,

ചോര മെഴുകിയ
ഉള്ളം കൈയിലിരുന്ന്
അറുത്തെടുത്ത ചെവിയുടെ
തോറ്റം.

22 മേയ് 2012

ആസന്ന മരണ ചിന്താശതകം













ദൈവമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട്,
ദൈവമില്ലാത്ത ജീവിതം
അസഹ്യമെന്ന് തോന്നിയതുകൊണ്ട്.

കണ്ണുപൊത്തിക്കളിക്കാരിൽ
ഒളിച്ചുപോയൊരാൾ മാത്രം
മടങ്ങി വന്നില്ല.

അതിൽപിന്നെയാണ് ഞാൻ
യാത്രാമൊഴികളുപേക്ഷിച്ചത്.

എനിക്ക് മൂന്ന് നഗരങ്ങളുമായി
ബന്ധമുണ്ടായിരുന്നു.
ആദ്യത്തെ നഗരത്താൽ
ഞാൻ പുറത്താക്കപ്പെട്ടു.
രണ്ടാമത്തെ നഗരത്തെ
ഞാൻ ചതിച്ച് കടന്നു.
മൂന്നാമത്തെ നഗരം
എന്നെ ജാരനായി വാഴിച്ചു.
വെയിലും മഴയുമേൽക്കാതെ
അവളുടെ ഇരുണ്ട രഹസ്യഭാഗങ്ങളിൽ
ഞാൻ മയങ്ങികിടന്നു.

ഋതുക്കൾ ഭൂമിയെ
മാറി മാറി ഭോഗിക്കുന്നത് കണ്ട്
സഹിക്കവയ്യാതെ ഞാനൊരു
കവിത എഴുതിപോയിട്ടുണ്ട്.

ഞാൻ പങ്കെടുത്ത
രണ്ട് വിപ്ലവങ്ങളിൽ ആദ്യത്തേത്
സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു.
രണ്ടാമത്തേത്, സ്വാതന്ത്ര്യത്തിന്റെ
സ്വാതന്ത്ര്യത്തിനുവേണ്ടിയും.

എന്റെ രാഷ്ട്രീയം
പുലയാട്ടിന്റെ രാഷ്ട്രീയമായിരുന്നു.
എന്റെ കൊടി
ചാരനിറമുള്ള അടിവസ്ത്രവും.

രണ്ട് പെൺകുട്ടികളോട്
കൂടെ മരിക്കാമെന്ന്
ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.

അത്രമേൽ സുതാര്യമായതുകൊണ്ടാണ്
പെൺകുട്ടികൾ വെളിച്ചമെന്നതുപോലെ
എന്നിലൂടെ കടന്ന് പോയത്.

ചില സിനിമകളിൽ
ഞാൻ ഒളിച്ചിരുന്നിരുന്നു.
ജോണെന്ന് സ്വയം സങ്കല്പിച്ച്
അലഞ്ഞുതിരിഞ്ഞിരുന്നു.

എല്ലാവരേയും പോലെ ഞാനും
ചില പുസ്തകങ്ങൾ
പാതി വായിച്ച്
ഉപേക്ഷിച്ചിട്ടുണ്ട്.

ഞാനേറ്റവും വെറുത്തത്
ഗണിതത്തേയാണ്.
കണക്ക് തെറ്റിക്കുമ്പോളുണ്ടാകുന്ന
മൂർഛകൾ എനിക്കിഷ്ടമാണ്.

ശതകത്തിലെത്ര വരികളെന്നത്
എന്റെ വിഷയമല്ല.

വരൂ, കാണൂ,
വേദനയുടെയീ ദേഹപര്യടനം.

രണ്ടുവാക്കുകൾക്കിടയിലെ
ഇത്തിരിയിടത്തിൽ
ഒരു നിശാശലഭത്തിന്റെ ചിറകടി.

പൂർണ്ണവിരാമത്തിലേക്കെന്ന പോലെ
ഞാൻ എന്നിലേക്ക് ചുരുങ്ങുന്നു.

ആസന്നം!

10 മാർച്ച് 2012

ആനന്ദമാർഗം















ലിംഗാകൃതിയിൽ
താക്കോലുകൾ പണിയുന്ന
വൃദ്ധൻ.

കണ്ണടച്ച്
പേനുകളുടെ സിംഫണി കേൾക്കുന്ന
ഭ്രാന്തി.

രാത്രി തനിയെ
നടന്നുപോയൊരുവന്റെ മൂളിപ്പാട്ട്
ഓർത്തുവക്കുന്ന തെരുവ്.

ഭൂകമ്പത്തിൽ നിലച്ചുപോയൊരു
ഘടികാരത്തേക്കാൾ മൂല്യമുള്ള,
രതിക്കിടയിൽ നിലച്ചുപോയൊരു ഹൃദയം.

മരിച്ചിട്ടും
നഖങ്ങളും മുടിയിഴകളും
വളരുന്ന പെൺകുട്ടി.

അവളുടെ
കുഴിമാടത്തിന് മുകളിൽമാത്രം
രാത്രി ആഘോഷിക്കാനെത്തുന്ന മിന്നാമിനുങ്ങുകൾ.

ഇപ്രകാരമല്ലേ വായനക്കാരെ
ആനന്ദമാർഗത്തിന്റെ
ചരിത്രം വായിക്കേണ്ടത്?

നേരത്തെ പറഞ്ഞ തെരുവിലൂടെ
നഗ്നരുടെ ജാഥ പോവുന്നു.

അവരുരിഞ്ഞെറിഞ്ഞ
അടിവസ്ത്രങ്ങൾ നാണിച്ചൊളിക്കുന്നു.

പള്ളിക്കുരിശിന്റെ
നിഴൽ എന്റെ ഉടലിൽ
വിലങ്ങനെ വീഴുന്നു.

ഒരു പെൺകുട്ടി
സൈക്കിളിൽ രണ്ടുകൈകളും വിട്ട്
എന്നെ കടന്നുപോവുന്നു.