എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

29 ജൂലൈ 2012

ചെവി
















അറുത്തെടുത്ത ചെവിയോടൊപ്പം
നിനക്ക് തന്നത്
ഞാനിന്നോളം കേട്ട
തെറികളും
സീൽക്കാരങ്ങളും
ചിരികളും
കരച്ചിലുകളും
ചില മുക്കലുകളും
മൂളലുകളും
മുരൾച്ചകളുമാണ്.


എന്റെ പാലറ്റിൽനിന്ന്
വഴുതിപോയ
മുടിഞ്ഞ ശബ്ദങ്ങളെല്ലാമാണ്.

സന്ധ്യയുടെ ശബ്ദങ്ങളെ
നമ്മിൽ നിന്നകന്നുപോകുന്ന
നീളൻ നൂലുകളെന്ന്,

സന്ധ്യയുടെ മണങ്ങൾക്ക്
അത്രയും
നീളാനാവില്ലെന്ന്,

ഓരോ നൂലിനറ്റത്തും
നമുക്കായോരോ
ചെവിയും തീപ്പെട്ടിയുമെന്ന്,

ചെവിക്കുപിന്നിൽ
നാവുകൊണ്ടു നനച്ചൊരു
സൂര്യകാന്തിത്തോട്ടമെന്ന്,

നാല് ചെവികൾ രണ്ട് തലകളിൽ
ഒരാവൃത്തിയിൽ മിടിക്കുന്നതാണ്
സംഗീതമെന്ന്,

ഇനിയും പേരിടാനിരിക്കുന്ന
രാഗങ്ങളുണ്ട്
ഓരോ ചെവിയിലുമെന്ന്,

മരിച്ചുപോയ ചെവിയിൽനിന്നുള്ള
കട്ടുറുമ്പുകളുടെ വരിയെ
ആൽബമെന്ന്,

ഓരോ ചെവിയുമോരോ
തേനീച്ചക്കൂടെന്ന്,
ചെമ്പരത്തിപ്പൂവെന്ന്,
പാട്ടുപെട്ടിയെന്ന്,
പ്രതികാരമെന്ന്,
പ്രലോഭനമെന്ന്,

ചോര മെഴുകിയ
ഉള്ളം കൈയിലിരുന്ന്
അറുത്തെടുത്ത ചെവിയുടെ
തോറ്റം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ