നമുക്കിടയിലരിച്ച
അത്രയും
ചിതലുകൾക്ക്,
നമുക്കറിയുന്നതിനേക്കാൾ
അവരറിയുന്നത്
കൊണ്ട്.
പരസ്പരം
മുറിച്ചൊഴുകുന്ന
രണ്ട്
പുഴകളുടെ
വെള്ളവും
പേരുകളുമെന്നപോലെ
കുഴഞ്ഞ്
പോയവരാണ് നമ്മൾ.
ഇളം ചൂടുള്ള
മണലിലൂടെ
പുളച്ചിഴഞ്ഞൊരു
തോലിന്റെ
ഓർമ്മയാണ്
നിന്റെ
ഉടലിലെന്റെ മുദ്ര.
അവളുടെ
തെരുവിലൂടെ
നടന്ന്
പോവുമ്പോൾ,
നീ
അദൃശ്യമായൊരു
ഗിറ്റാറിന്റെ
ഈണം.
നാറുന്ന
ഉടലുകൾ ഞാത്തിയ
വിളക്ക്
കാലുകളുടെ തെരുവെന്ന
സ്വപ്നത്തിലൂടെ
നീ
നടന്ന്
പോവുന്നു.
സന്തോഷം
നിനക്കെന്നും
അകലെ
നിന്നുള്ള
ഒരിടിമുഴക്കം
മാത്രം.
ഉയിർപ്പിൽ
നിനക്ക്,
സമാധാനം.
എനിക്ക്,
രക്തം.