എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

07 ഡിസംബർ 2013

ഏദൻ

ഏദനെന്ന
മന്ത്രവാദ സ്കൂളിൽ നിന്ന്,
കുരുത്തക്കേടിന്പുറത്താക്കപ്പെട്ട
രണ്ട് കുട്ടികളുടെ
പഠന കുറിപ്പുകൾ സമാഹരിച്ചത്.


വേനൽ കാടിനോടെന്ന പോലെ,
തിളച്ചും,

മഴ കാട്ടിലേക്കെന്ന പോലെ,
നിറച്ചും,

രാത്രി കാട്ടിലെന്ന പോലെ,
മിണ്ടാതെയും,

രണ്ടുപേർ ഭൂമിയിലെ
ഏറ്റവും സുന്ദരമായ കാര്യം
ചെയ്ത് കൊണ്ടിരിക്കുന്നു.

അവരിൽ കാണാതാവുന്നുണ്ട്,
ഒരു കാട്.

അവരിൽ കേൾക്കാതാവുന്നുണ്ട്,
ഒരു കടൽ.

അവൾക്ക്
കടലിന്റെ ശബ്ദമാണ്.

അവന്
കാടിന്റെ മൗനവും.

ഓർമ്മയിൽ നിന്ന്
പാഞ്ഞ് പോവുന്ന
രണ്ടിണക്കുതിരകൾ.

സിഗരറ്റ് പുകയെന്ന
നാട്യത്തിൽ ഒഴുകിപ്പോവുന്ന
ഒരു കവിത.

ഇടത് നെഞ്ചിൽ
പല്ലാൽ കുത്തിയ
ഒറ്റയക്ഷര ടാറ്റൂ.

ഇരുവരും ചേരുമ്പോൾ
എത്രയെത്ര സാധ്യതകൾ!

അരുത്

മരിച്ചുപോയൊരു ഭാഷയിൽ
ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തൊരു കവി
എഴുതിയ അവസാന കവിതയുടെ
സ്വതന്ത്ര വിവർത്തനം.

അരുത്.

കുന്നിൻ മുകളിലെ
കുരിശും കഴുമരവും പങ്കുവക്കുന്ന
ഒരോർമയായിരുന്നു എന്റെ മരം.

പ്രാർഥനകളാൽ മുഖരിതമായ
നിന്റെ ദേവാലയം
ഇരുക്കുന്നിടമായിരുന്നു എന്റെ വീട്.

എന്റെ കറുപ്പിൽ നിന്നാണ്
നിനക്ക് രാത്രിയുണ്ടായത്.

നിന്റെ സ്വപ്നങ്ങളിലെ ഇളക്കങ്ങൾ
എന്റെ കിണറിന്റേതാണ്.

നിന്റെ അടിവസ്ത്രമുണങ്ങുന്ന
ഉരുളൻ കല്ലായിരുന്നു എന്റെ ദൈവം.

അരുത്!


വിവർത്തകനെ വിശ്വസിക്കരുത്.

മടക്കം

ജീവിതമേ, ജീവിതമേ
നിന്റെ ചോരക്ക്
വീഞ്ഞിന്റെ ചവർപ്പെന്ന്
നിന്റെ വീഞ്ഞിന്
ചോരയുടെ രുചിയെന്ന്
പുലമ്പി,

പടിയിറങ്ങിപ്പോയതാണ്.

സന്ധ്യക്ക്, തുടയിടുക്കിലുണങ്ങിയ
ചോരപ്പാടുമായി
വീട്ടിലേക്കിഴഞ്ഞു പോവുന്ന പെൺകുട്ടി.

ചരിത്രം ആരുടേയും തന്തയുടെ
വകയല്ലാത്തതുകൊണ്ടും,
തള്ളമാരെക്കൊണ്ട്
എഴുതിക്കാത്തതുകൊണ്ടും,

ലിംഗങ്ങളുടെ ചരിത്രമെഴുതുന്നവൾ.

പക പിടിച്ച് കാത്തിരുന്ന്
ഉടലും കത്തിയും ഒന്നായ ഒരുവൻ.

കുന്നിൻമുകളിൽ
അവനിറങ്ങിപ്പോയതിൽപ്പിന്നെ
ഒറ്റക്ക് നിന്ന് കത്തുന്ന കുരിശ്.

കടലിലേക്കിറങ്ങി
കാണാതെയാവുന്ന നഗ്നരുടെ ജാഥ.

കാലടിപ്പാടുകൾക്ക് ചുറ്റിലും
വന്നുപറ്റുന്ന ചോണനുറുമ്പുകൾ.

പ്രണയിക്കാൻ പഠിപ്പിച്ചവളുടെ
പിൻവിളി.

ജാതകം കത്തിച്ച്
പടിയിറങ്ങിപ്പോയ യുവാവ്
കാവിയുടുത്ത  വൃദ്ധനായി
മടങ്ങിവരും പോലെ,


മടങ്ങിവരുന്നു.

നീയെനിക്കെന്താണെന്ന്

നീയെനിക്കെന്താണെന്ന്,

നീയെനിക്കെന്താണെന്ന്,

നീയെനിക്കെന്താണെന്ന്,

പിറുപിറുത്ത്,

മണൽക്കുന്നുകളെ നോക്കി,

നിന്റെ അരക്കെട്ടിനെ ഓർമിച്ച്,

പുതുമണ്ണിന്റെ മണത്തെ,

നിന്റെ മണമെന്ന് ഓർമിച്ച്,

ഉറവുകളെ,

നിന്റെ പൊക്കിളെന്ന് ഓർമിച്ച്,

നിന്റെ ചുണ്ടുകളെയെന്ന പോലെ,

പൂക്കളെ ഉമ്മ വച്ച്,

ഒരു പുലർച്ചെ,

ഈ സ്വപ്നത്തിൽ നിന്ന്

നിന്റെ മുലകളിലേക്ക്

ഞെട്ടിയുണരവേ,

നീയെനിക്കെന്താണെന്ന്,

ഞാൻ,

നിന്റെ ചെവിയിൽ മന്ത്രിക്കുന്നു.

എന്റെ കവിതകളുടെ അമ്മ!