ഒരു തെറ്റ് തെരുവിലൂടെ
നടന്നുപോകുന്ന പോലെയോ,
ഒരു അബദ്ധം കണ്ണാടി
നോക്കുന്ന പോലെയോ,
ദിവസങ്ങൾ തുടങ്ങുന്നുവെങ്കിൽ
നമ്മൾ ഒരേ പോലെ ചിന്തിക്കുന്നു!
ഒരേ സൂചിത്തുളയിൽ
കോർക്കപ്പെടുന്ന രണ്ട് നൂലുകൾ.
ഒരു വാക്കിനു മീതെ മറ്റൊന്ന്,
രണ്ടുമല്ലാത്ത ഒന്നിലേക്ക് ചൂണ്ടുന്നു.
പരസ്പരം ഹൃദയത്തിൽ ചേർത്തുവച്ച ചെവികൾ
മണ്ണിനടിയിലെ വെള്ളത്തെ കേൾക്കുന്നു.
കരിങ്കല്ലിൽ കൊത്തിയ ഈ
മണൽഘടികാരത്തിൽ ശൂന്യത നിറയുന്നു.
ഉടലുകളിൽ സമയസഞ്ചാരത്തിൻ്റെ
സാധ്യതകളൊന്നും ബാക്കിയില്ല.
മുപ്പത്തിമൂന്നാം നിലയിലെ ബാൽക്കണി
പുറത്തേക്കുള്ള വാതിലായി തുറക്കുന്നു.
പിക്സലുകളിൽ അടക്കം ചെയ്യപ്പെടുന്ന
ബൈനറികളായി നാം പരസ്പരം ഓർക്കുക!
ഇത്രയും ദൂരമേ
എനിക്ക് വരാൻ കഴിയൂ.
ഇനി
നീ ഒറ്റയാണ്!