എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

22 മേയ് 2012

ആസന്ന മരണ ചിന്താശതകം













ദൈവമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട്,
ദൈവമില്ലാത്ത ജീവിതം
അസഹ്യമെന്ന് തോന്നിയതുകൊണ്ട്.

കണ്ണുപൊത്തിക്കളിക്കാരിൽ
ഒളിച്ചുപോയൊരാൾ മാത്രം
മടങ്ങി വന്നില്ല.

അതിൽപിന്നെയാണ് ഞാൻ
യാത്രാമൊഴികളുപേക്ഷിച്ചത്.

എനിക്ക് മൂന്ന് നഗരങ്ങളുമായി
ബന്ധമുണ്ടായിരുന്നു.
ആദ്യത്തെ നഗരത്താൽ
ഞാൻ പുറത്താക്കപ്പെട്ടു.
രണ്ടാമത്തെ നഗരത്തെ
ഞാൻ ചതിച്ച് കടന്നു.
മൂന്നാമത്തെ നഗരം
എന്നെ ജാരനായി വാഴിച്ചു.
വെയിലും മഴയുമേൽക്കാതെ
അവളുടെ ഇരുണ്ട രഹസ്യഭാഗങ്ങളിൽ
ഞാൻ മയങ്ങികിടന്നു.

ഋതുക്കൾ ഭൂമിയെ
മാറി മാറി ഭോഗിക്കുന്നത് കണ്ട്
സഹിക്കവയ്യാതെ ഞാനൊരു
കവിത എഴുതിപോയിട്ടുണ്ട്.

ഞാൻ പങ്കെടുത്ത
രണ്ട് വിപ്ലവങ്ങളിൽ ആദ്യത്തേത്
സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു.
രണ്ടാമത്തേത്, സ്വാതന്ത്ര്യത്തിന്റെ
സ്വാതന്ത്ര്യത്തിനുവേണ്ടിയും.

എന്റെ രാഷ്ട്രീയം
പുലയാട്ടിന്റെ രാഷ്ട്രീയമായിരുന്നു.
എന്റെ കൊടി
ചാരനിറമുള്ള അടിവസ്ത്രവും.

രണ്ട് പെൺകുട്ടികളോട്
കൂടെ മരിക്കാമെന്ന്
ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.

അത്രമേൽ സുതാര്യമായതുകൊണ്ടാണ്
പെൺകുട്ടികൾ വെളിച്ചമെന്നതുപോലെ
എന്നിലൂടെ കടന്ന് പോയത്.

ചില സിനിമകളിൽ
ഞാൻ ഒളിച്ചിരുന്നിരുന്നു.
ജോണെന്ന് സ്വയം സങ്കല്പിച്ച്
അലഞ്ഞുതിരിഞ്ഞിരുന്നു.

എല്ലാവരേയും പോലെ ഞാനും
ചില പുസ്തകങ്ങൾ
പാതി വായിച്ച്
ഉപേക്ഷിച്ചിട്ടുണ്ട്.

ഞാനേറ്റവും വെറുത്തത്
ഗണിതത്തേയാണ്.
കണക്ക് തെറ്റിക്കുമ്പോളുണ്ടാകുന്ന
മൂർഛകൾ എനിക്കിഷ്ടമാണ്.

ശതകത്തിലെത്ര വരികളെന്നത്
എന്റെ വിഷയമല്ല.

വരൂ, കാണൂ,
വേദനയുടെയീ ദേഹപര്യടനം.

രണ്ടുവാക്കുകൾക്കിടയിലെ
ഇത്തിരിയിടത്തിൽ
ഒരു നിശാശലഭത്തിന്റെ ചിറകടി.

പൂർണ്ണവിരാമത്തിലേക്കെന്ന പോലെ
ഞാൻ എന്നിലേക്ക് ചുരുങ്ങുന്നു.

ആസന്നം!

2 അഭിപ്രായങ്ങൾ: