എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

15 മാർച്ച് 2016

കരിനിലം
















ഒരു ദുസ്വപ്നത്തിന്റെ
അൽഗൊരിതത്തിലേക്ക് നമ്മൾ
പതിയെ കടക്കുകയാണ്.

മുപ്പത്തിമൂന്നാം നിലയിൽ നിന്ന്
ഒരാൾ ഉടലു കൊണ്ട്
ആകാശത്തിൽ കുരിശു വരക്കുന്നു.

താഴെ നിന്ന്, നാലു മുട്ടൻ തെറികൾ,
മുഷിഞ്ഞൊരു തുണി വിരിച്ച്
പിടിക്കാനായുന്നു.

പതിമൂന്നാം നിലയിൽ
അയാളെ അപ്രത്യക്ഷനാക്കുന്ന
ഒരിടപെടൽ.

കൂടെ കരുതിയ മരത്തിന്റെ നിഴൽ
പൊഴിഞ്ഞതറിയാതെ
പറക്കുന്ന പക്ഷി.

അടുത്ത ചുവടിൽ
പാമ്പായി മാറാവുന്ന
ജപിച്ചു കെട്ടിയ ബ്യൂഗിൾ,

പതിയെ ചുവക്കുന്ന
മാസം തുന്നുന്ന
വെളുത്ത നൂലുണ്ട.

പരസ്പരം കവിഞ്ഞൊഴുകുമെന്ന് പേടിച്ച്,
കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നവരുടെ
കടൽത്തീരം.

അടഞ്ഞും തുറന്നുമിരിക്കുന്ന
എണ്ണമറ്റ സൂക്ഷ്മ യോനികളിൽ
വാക് പരാഗണം.

വിളക്കണക്കാൻ മറന്നു പോയ
മുറിയിൽ തങ്ങി നിൽക്കുന്ന
പ്രതീക്ഷ പോലെ,

തുറന്നിരിക്കുന്ന കഫേയിലേക്ക്,
വരികയും പോകുകയും ചെയ്യുന്ന
പെൺകുട്ടി.

എങ്കിലും,
ഒരു ദുസ്വപ്നത്തിന്റെ
അൽഗൊരിതത്തിലാണ്
നമ്മൾ.

ഇതൊരു അടഞ്ഞ ലൂപ്പായതിനാൽ,

മുപ്പത്തിമൂന്നാം നിലയിൽ നിന്ന്
ഒരാൾ ഉടലു കൊണ്ട്
ആകാശത്തിൽ കുരിശു വരക്കുന്നു.

താഴെ നിന്ന്, നാലു മുട്ടൻ തെറികൾ,
മുഷിഞ്ഞൊരു തുണി വിരിച്ച്
പിടിക്കാനായുന്നു.

പതിമൂന്നാം നിലയിൽ
അയാളെ അപ്രത്യക്ഷനാക്കുന്ന
ഒരിടപെടൽ.

25 മേയ് 2015

നിരോധിക്കപ്പെട്ട ഒരു വാക്ക്
















നിരോധിക്കപ്പെട്ട ഒരു വാക്ക്
വേദനയോടെ
അഗാധമായ കിണറ്റിലേക്ക്
പൊഴിയുകയാണ്.

അടിക്കാടുകളിൽ വീണു കിടക്കുന്ന
ഒരു തുണ്ട് വെയിൽ പോലെ,
അത്രമേൽ ഏകാന്തമായി,
ഹതാശമായി.

അടിജലം
പതിയെപ്പതിയെയിളക്കി,
നിന്നെ കേൾക്കുന്നുവെന്ന്,
പുരാതനമായ കിണർ.

രക്ഷപ്പെട്ട വാക്കുകൾ
കയറിപ്പോയ കാടുകളിൽ
മരങ്ങൾക്കു പകരം,
പിറുപിറുപ്പുകൾ.

വിരാമ ചിഹ്നങ്ങളിൽ,
വെടിയൊച്ചകൾ.

എണ്ണയിൽ മുക്കിയ വിരലിനൊപ്പം
നിന്നു കത്തുന്നു,

ഈയം ഉരുക്കിയൊഴിച്ചൊരു ചെവിയിൽ
അകപ്പെട്ടു പോകുന്നു,

നിരോധിക്കപ്പെട്ട ആ വാക്ക്.

തുളയിടുന്ന ഒച്ചയുമായൊരു
പരുന്തിന്റെ നിഴൽ,
അടിജലത്തിൽ

പതിയെ പാറി വീഴുന്നു.

14 ഫെബ്രുവരി 2015


























ഒരു തുരുത്തില്‍  നാലു കുതിരകള്‍
തീര്‍ത്തും അലസമായി നിന്ന്
മഴ നനയുന്നുണ്ട്, ക

കപ്പലുകളുടെ ശവപ്പറമ്പിനും
കപ്പിത്താന്മാരുടെ സെമിത്തേരിക്കും
ഇടയില്‍ ഞരമ്പു പോലത്തെ
ഒരു വഴിയുണ്ട്, ക

സന്ധ്യക്ക്, മലമുകളില്‍
അപസര്‍പ്പക കഥയെഴുതിയെഴുതി
പേടിച്ച്, ഓടിപ്പോയിട്ടുണ്ട്, ക

മുപ്പത്തിമൂന്ന് യോനിമുഖങ്ങള്‍
തുന്നിച്ചേര്‍ത്തിട്ടുണ്ട്, ക

മുപ്പത്തിമൂന്ന് ഉണങ്ങിയ
പഴത്തൊലികളിട്ടു വച്ച
ചില്ലുഭരണിയാണ് പ്രണയ ചരിത്രം, ക

തീനാളത്തെ പ്രാപിക്കുംപോലെ
നിങ്ങളീ കവിതയെ പ്രാപിക്കുന്നതിനാല്‍
ഇറങ്ങിപ്പോകുന്നു, ക

മരണം ലംബമാനമായ
ഒരു ഉടല്‍നില മാത്രമാണ്, ക

ക എന്ന അക്ഷരം
തിരശ്ചീനമായ ഒരു അഹങ്കാരവും, ക

പിടിച്ചിരിക്കുക.


15 ഓഗസ്റ്റ് 2014

ശ്‌ശ്‌ശ്...

















ഇപ്പോൾ,
നിന്റെ ഉടലൊരു കഞ്ചാവുപാടമാണ്.

നിന്റെ കഞ്ചാവുപാടങ്ങൾക്ക് നടുവിലെ
ധ്യാനബുദ്ധന്മാർക്ക്
എന്റെ മുഖമാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു ആകാശമാണ്.

നിന്റെ ഉടലിൽ പച്ച കുത്തിയ
ഏഴ് കറുത്ത സർപ്പങ്ങൾ
എന്റെ പട്ടങ്ങളാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു തടാകമാണ്.

ഒറ്റക്കല്ലിൽ ഓടക്കുഴലൂതുന്ന
നീലദൈവത്തിന്റെ വിയർപ്പിന്
എന്റെ മണമാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു മാന്ത്രികക്കളമാണ്.

മുടിയഴിച്ചാടി
കളം മായ്ക്കുന്ന പെൺകുട്ടിക്ക്
എന്റെ ഉടലാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു കടലാണ്.

നിന്റെ സ്രവങ്ങളിൽ കുതിർന്ന്
മടങ്ങിവരുന്ന കാറ്റുകൾക്ക്
എന്റെ ശബ്ദമാണ്.

ഇപ്പോൾ,
നീയൊരു നഗ്നദൈവമാണ്.

നിനക്കുവേണ്ടി ഉരുവിടുന്ന
നിഗൂഡ മന്ത്രങ്ങളെല്ലാം
എന്റെ രഹസ്യങ്ങളാണ്.

ഇപ്പോൾ,
നീയൊരു രഹസ്യ ഭൂപടമാണ്.

നിന്റെ ഉടലിലെ പാടുകളെല്ലാം
മറുഭാഷയിൽ അടയാളപ്പെടുത്തിയ
എന്റെ ദേശമാണ്.

ഇപ്പോൾ,
നീ ഈ കവിതയുടെ
പേരാണ്.


ഞാനാണ്!

16 മാർച്ച് 2014

കാണായ്മ
















പുതഞ്ഞുപ്പോയൊരു നഗരത്തെ കണ്ടെത്തും പോലെ
ഞാൻ നിന്റെ കവിതകൾ കണ്ടെത്തുന്നു.

ചില കാടുകൾ, കടലുകൾ
അടുത്തെത്തും മുമ്പേ, കാണും മുമ്പേ,

ഗന്ധം കൊണ്ട്,
സ്വയം വെളിപ്പെടും പോലെ.

നിന്റെ പ്രണയത്തെ വായിക്കുമ്പോൾ
കടൽ കുടിച്ച് വറ്റിക്കുന്നതോർക്കുന്നു.

345 അണ്ഡങ്ങളുടെ
പിറുപിറുപിറുക്കൽ കേൾക്കുന്നു.

ഒറ്റയായ ആകാശം,
ഒറ്റയായ കടൽ,
ഒറ്റയായൊരു കപ്പൽ,
ഒറ്റയായ നക്ഷത്രം,
വഴി തെറ്റിപ്പോയൊരു കാറ്റ്,

ഇത്രയും നിന്റെ ജിഗ്സോ.

നിന്നെ വായിക്കുകയെന്നാൽ

ചില നിഘണ്ടുകൾ കത്തിക്കുകയെന്ന്,
ചില ഭൂപടങ്ങൾ കുനുകുനാ പറത്തുകയെന്ന്,

ഉള്ളിലോർക്കുന്നു, ചിരിക്കുന്നു.

മരുഭൂമിയിൽ നിന്നെ പുതച്ച
ഇത്തിരിയിടം ഒരു കള്ളീമുൾച്ചെടി
കാട്ടിത്തരും പോലെ,

നിന്റെ കവിതകൾ നിന്നെ കാട്ടിത്തരുന്നു.

വേദനയെക്കുറിച്ച് പറയാൻ
മുറിവിനേക്കാൾ
ആർക്കാണ് അർഹത!

*സെസീറിയ ടിനജെറോക്ക്...

07 ഡിസംബർ 2013

ഏദൻ

ഏദനെന്ന
മന്ത്രവാദ സ്കൂളിൽ നിന്ന്,
കുരുത്തക്കേടിന്പുറത്താക്കപ്പെട്ട
രണ്ട് കുട്ടികളുടെ
പഠന കുറിപ്പുകൾ സമാഹരിച്ചത്.


വേനൽ കാടിനോടെന്ന പോലെ,
തിളച്ചും,

മഴ കാട്ടിലേക്കെന്ന പോലെ,
നിറച്ചും,

രാത്രി കാട്ടിലെന്ന പോലെ,
മിണ്ടാതെയും,

രണ്ടുപേർ ഭൂമിയിലെ
ഏറ്റവും സുന്ദരമായ കാര്യം
ചെയ്ത് കൊണ്ടിരിക്കുന്നു.

അവരിൽ കാണാതാവുന്നുണ്ട്,
ഒരു കാട്.

അവരിൽ കേൾക്കാതാവുന്നുണ്ട്,
ഒരു കടൽ.

അവൾക്ക്
കടലിന്റെ ശബ്ദമാണ്.

അവന്
കാടിന്റെ മൗനവും.

ഓർമ്മയിൽ നിന്ന്
പാഞ്ഞ് പോവുന്ന
രണ്ടിണക്കുതിരകൾ.

സിഗരറ്റ് പുകയെന്ന
നാട്യത്തിൽ ഒഴുകിപ്പോവുന്ന
ഒരു കവിത.

ഇടത് നെഞ്ചിൽ
പല്ലാൽ കുത്തിയ
ഒറ്റയക്ഷര ടാറ്റൂ.

ഇരുവരും ചേരുമ്പോൾ
എത്രയെത്ര സാധ്യതകൾ!

അരുത്

മരിച്ചുപോയൊരു ഭാഷയിൽ
ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തൊരു കവി
എഴുതിയ അവസാന കവിതയുടെ
സ്വതന്ത്ര വിവർത്തനം.

അരുത്.

കുന്നിൻ മുകളിലെ
കുരിശും കഴുമരവും പങ്കുവക്കുന്ന
ഒരോർമയായിരുന്നു എന്റെ മരം.

പ്രാർഥനകളാൽ മുഖരിതമായ
നിന്റെ ദേവാലയം
ഇരുക്കുന്നിടമായിരുന്നു എന്റെ വീട്.

എന്റെ കറുപ്പിൽ നിന്നാണ്
നിനക്ക് രാത്രിയുണ്ടായത്.

നിന്റെ സ്വപ്നങ്ങളിലെ ഇളക്കങ്ങൾ
എന്റെ കിണറിന്റേതാണ്.

നിന്റെ അടിവസ്ത്രമുണങ്ങുന്ന
ഉരുളൻ കല്ലായിരുന്നു എന്റെ ദൈവം.

അരുത്!


വിവർത്തകനെ വിശ്വസിക്കരുത്.

മടക്കം

ജീവിതമേ, ജീവിതമേ
നിന്റെ ചോരക്ക്
വീഞ്ഞിന്റെ ചവർപ്പെന്ന്
നിന്റെ വീഞ്ഞിന്
ചോരയുടെ രുചിയെന്ന്
പുലമ്പി,

പടിയിറങ്ങിപ്പോയതാണ്.

സന്ധ്യക്ക്, തുടയിടുക്കിലുണങ്ങിയ
ചോരപ്പാടുമായി
വീട്ടിലേക്കിഴഞ്ഞു പോവുന്ന പെൺകുട്ടി.

ചരിത്രം ആരുടേയും തന്തയുടെ
വകയല്ലാത്തതുകൊണ്ടും,
തള്ളമാരെക്കൊണ്ട്
എഴുതിക്കാത്തതുകൊണ്ടും,

ലിംഗങ്ങളുടെ ചരിത്രമെഴുതുന്നവൾ.

പക പിടിച്ച് കാത്തിരുന്ന്
ഉടലും കത്തിയും ഒന്നായ ഒരുവൻ.

കുന്നിൻമുകളിൽ
അവനിറങ്ങിപ്പോയതിൽപ്പിന്നെ
ഒറ്റക്ക് നിന്ന് കത്തുന്ന കുരിശ്.

കടലിലേക്കിറങ്ങി
കാണാതെയാവുന്ന നഗ്നരുടെ ജാഥ.

കാലടിപ്പാടുകൾക്ക് ചുറ്റിലും
വന്നുപറ്റുന്ന ചോണനുറുമ്പുകൾ.

പ്രണയിക്കാൻ പഠിപ്പിച്ചവളുടെ
പിൻവിളി.

ജാതകം കത്തിച്ച്
പടിയിറങ്ങിപ്പോയ യുവാവ്
കാവിയുടുത്ത  വൃദ്ധനായി
മടങ്ങിവരും പോലെ,


മടങ്ങിവരുന്നു.

നീയെനിക്കെന്താണെന്ന്

നീയെനിക്കെന്താണെന്ന്,

നീയെനിക്കെന്താണെന്ന്,

നീയെനിക്കെന്താണെന്ന്,

പിറുപിറുത്ത്,

മണൽക്കുന്നുകളെ നോക്കി,

നിന്റെ അരക്കെട്ടിനെ ഓർമിച്ച്,

പുതുമണ്ണിന്റെ മണത്തെ,

നിന്റെ മണമെന്ന് ഓർമിച്ച്,

ഉറവുകളെ,

നിന്റെ പൊക്കിളെന്ന് ഓർമിച്ച്,

നിന്റെ ചുണ്ടുകളെയെന്ന പോലെ,

പൂക്കളെ ഉമ്മ വച്ച്,

ഒരു പുലർച്ചെ,

ഈ സ്വപ്നത്തിൽ നിന്ന്

നിന്റെ മുലകളിലേക്ക്

ഞെട്ടിയുണരവേ,

നീയെനിക്കെന്താണെന്ന്,

ഞാൻ,

നിന്റെ ചെവിയിൽ മന്ത്രിക്കുന്നു.

എന്റെ കവിതകളുടെ അമ്മ!

20 ഡിസംബർ 2012

ചാട്ട












നമുക്കിടയിലരിച്ച
അത്രയും ചിതലുകൾക്ക്,
നമുക്കറിയുന്നതിനേക്കാൾ
അവരറിയുന്നത് കൊണ്ട്.

പരസ്പരം മുറിച്ചൊഴുകുന്ന
രണ്ട് പുഴകളുടെ
വെള്ളവും പേരുകളുമെന്നപോലെ
കുഴഞ്ഞ് പോയവരാണ് നമ്മൾ.

ഇളം ചൂടുള്ള മണലിലൂടെ
പുളച്ചിഴഞ്ഞൊരു
തോലിന്റെ ഓർമ്മയാണ്
നിന്റെ ഉടലിലെന്റെ മുദ്ര.

അവളുടെ തെരുവിലൂടെ
നടന്ന് പോവുമ്പോൾ,
നീ അദൃശ്യമായൊരു
ഗിറ്റാറിന്റെ ഈണം.

നാറുന്ന ഉടലുകൾ ഞാത്തിയ
വിളക്ക് കാലുകളുടെ തെരുവെന്ന
സ്വപ്നത്തിലൂടെ നീ
നടന്ന് പോവുന്നു.

സന്തോഷം നിനക്കെന്നും
അകലെ നിന്നുള്ള
ഒരിടിമുഴക്കം മാത്രം.

ഉയിർപ്പിൽ നിനക്ക്,
സമാധാനം.
എനിക്ക്,
രക്തം.